ന്യൂഡൽഹി ∙ രാജ്യവ്യാപകമായി റെയിൽവേയുടെ പ്രധാന പരിപാലന ജോലികളും നിർമാണ പദ്ധതികളും ഇനി ഞായറാഴ്ചകളിൽ. ഇതോടെ ആഴ്ചയൊടുക്കമുള്ള ട്രെയിൻ യാത്രകൾ പതിവിലേറെ വൈകും. ഓഗസ്റ്റ് 15നു തുടങ്ങുന്ന പരിഷ്കാരം ആറുമാസം മുതൽ ഒരു വർഷം വരെ നീളും. കേരളത്തിൽ വൈകിയോടുന്ന ട്രെയിനുകളുടെ സമയക്രമം ഔദ്യോഗിക സമയക്രമമാക്കാൻ റെയിൽവേ തീരുമാനിച്ചതു വിവാദമുയർത്തിയിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അതതു മേഖലകളായിരിക്കും സമയക്രമം നിശ്ചയിക്കുക.
വൈകിയാൽ ഭക്ഷണം
∙ വിവിധ റെയിൽവേ മേഖലകളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണു ഞായറാഴ്ചകളിൽ പരമാവധി ജോലികൾ നടത്താൻ തീരുമാനിച്ചതെന്നു മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. വ്യക്തിഗത ട്രെയിനുകളുടെ സമയമാറ്റത്തെക്കുറിച്ചു യാത്രക്കാരെ മുൻകൂട്ടി അറിയിക്കും. ഭക്ഷണസമയത്തു ട്രെയിൻ വൈകാനിടയായാൽ സൗജന്യ ഭക്ഷണവും ശുദ്ധജലവും നൽകും.
കേരള സർക്കാരിന് എതിരെ മന്ത്രി
∙ റെയിൽവേ വികസനവുമായി കേരള സർക്കാർ സഹകരിക്കുന്നില്ലെന്നു മന്ത്രി പീയൂഷ് ഗോയൽ കുറ്റപ്പെടുത്തി. റെയിൽവേ വികസനത്തിനു കേരള സർക്കാർ സമയത്തു ഭൂമിയേറ്റെടുത്തു നൽകുന്നില്ല. ഇതിൽ മാറ്റം വരണം – മന്ത്രി പറഞ്ഞു.