ന്യൂഡൽഹി∙ ലോകത്തെ അണ്വായുധശേഷിയുള്ള രാജ്യങ്ങളുടെ കൈവശം ആകെയുള്ള അണ്വായുധങ്ങൾ 14,935. ഇതിൽ 92 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമെന്ന് സ്റ്റോക്കോം രാജ്യാന്തര സമാധാന ഗവേഷണ കേന്ദ്രം (സിപ്രി) തയാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഭൂമിയിലെ മൊത്തം അണ്വായുധങ്ങളിൽ 3,750 എണ്ണം ആക്രമണസജ്ജമാണ്. അണ്വായുധങ്ങളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ (130–140) അൽപം മുന്നിലാണ് പാക്കിസ്ഥാൻ (140– 150). അതേസമയം, എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളവ. ഇന്ത്യയുടേതിനേക്കാൾ ഇരട്ടി അണ്വായുധങ്ങൾ ചൈനയുടെ പക്കലുണ്ട്– 280.
ലോകത്ത് ഏറ്റവുമധികം അണ്വായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് – 6,850. തൊട്ടുപിന്നിലുണ്ട് യുഎസ്– 6,450. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും കരുത്തുറ്റ ആണവ മിസൈലിന്റെ (ഷഹീൻ 3) ദൂരപരിധി 2,750 കിലോമീറ്റർ. ഇന്ത്യ വികസിപ്പിക്കുന്ന അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയുണ്ട്. അഗ്നി നാലിന് 4,000 കിലോമീറ്ററും.