Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി പിന്മാറി; മെഹബൂബ രാജിവച്ചു

Mehbooba Mufti

ന്യൂഡൽഹി ∙ പിഡിപിയുമായി ചേർന്നുള്ള ഭരണസഖ്യത്തിൽനിന്നു ബിജെപി നാടകീയമായി പിൻമാറിയതോടെ ജമ്മു കശ്മീർ സർക്കാർ വീണു. പിന്തുണ നഷ്ടമായതിനു പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി ഗവർണർക്കു രാജി നൽകി. സർക്കാരുണ്ടാക്കാനില്ലെന്നു മുഖ്യപ്രതിപക്ഷമായ നാഷനൽ കോൺഫറൻസ് അടക്കമുള്ള കക്ഷികൾ വ്യക്തമാക്കിയതോടെ സംസ്ഥാനത്തു വീണ്ടും ഗവർണർഭരണത്തിനു വഴിതെളിഞ്ഞു. ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള ശുപാർശ, ഗവർണർ എൻ.എൻ. വോറ രാഷ്ട്രപതി ഭവനും കേന്ദ്രസർക്കാരിനും കൈമാറി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇപ്പോൾ വിദേശ സന്ദർശനത്തിലാണ്.

മൂന്നു വർഷത്തിലേറെയായി കടുത്ത അഭിപ്രായഭിന്നതകളുമായി തുടരുന്ന പിഡിപി സഖ്യം അവസാനിപ്പിക്കാനുള്ള ബിജെപി തീരുമാനം അപ്രതീക്ഷിതം. ഇന്നലെ രാവിലെ ബിജെപിയുടെ മുഴുവൻ മന്ത്രിമാരെയും ഡൽഹിക്കു വിളിപ്പിക്കുമ്പോഴും സർക്കാരിനു പിന്തുണ പിൻവലിക്കുന്നതിന്റെ സൂചനയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി കൂടിയാലോചനയ്ക്കുശേഷം ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ആണു തീരുമാനം അറിയിച്ചത്.
ഗവർണർ വിളിച്ചു പറയുമ്പോഴാണു ബിജെപി സഖ്യംവിട്ടതു മുഖ്യമന്ത്രി മെഹബൂബ അറിഞ്ഞതെന്നു പറയുന്നു. ഗവർണറുടെ ഫോൺ സന്ദേശത്തിനു തൊട്ടുപിന്നാലെ മെഹബൂബ രാജ്‌ഭവനിലെത്തി രാജിക്കത്തു കൈമാറുകയായിരുന്നു.

കശ്‌മീരിലെ ഒരു മാസത്തെ വെടിനിർത്തൽ നീട്ടണമെന്ന പിഡിപിയുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയതാണ് ഇരുകക്ഷികൾ തമ്മിലുള്ള ബന്ധം മോശമാക്കിയ ഒടുവിലത്തെ സംഭവം. കശ്മീരിലെ വിഘടനവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് ഏറ്റവും രൂക്ഷമായത്. കല്ലേറു ചെറുക്കാൻ യുവാവിനെ സൈനിക വാഹനത്തിനു മുന്നിൽ ആൾമറയാക്കിയ സംഭവം വ്യാപകമായി വിമർശിക്കപ്പെട്ടു. ക‌‌ഠ്‌വയിൽ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി ബിജെപി മന്ത്രിമാർ നിലപാടെടുത്തതു ബന്ധം വഷളാക്കി.

കേന്ദ്രസർക്കാർ കശ്മീരിൽ പ്രഖ്യാപിച്ച വെടിനിർത്തലിനിടെയും അക്രമസംഭവങ്ങൾക്കു കുറവുണ്ടായില്ല. പ്രമുഖ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടെയും ജവാൻ ഔറംഗസേബിന്റെയും കൊലപാതകങ്ങളാണ് ഒടുവിലത്തെ സംഭവങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പിഡിപി ബന്ധം ന്യായീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകയായിരുന്നു ബിജെപി. അപ്രായോഗിക സഖ്യത്തെ ആദ്യം തള്ളിപ്പറയാൻ അവർ തീരുമാനിച്ചത് അങ്ങനെ.

പിഡിപിയോടുള്ള അമർഷവും അതൃപ്തിയും റാം മാധവും കശ്മീരിലെ ബിജെപി ഉപമുഖ്യമന്ത്രിയായിരുന്ന കവീന്ദർ ഗുപ്തയും മറച്ചുവച്ചില്ല. പിഡിപി തോന്നുംപടിയാണു കാര്യങ്ങൾ നടത്തിയതെന്ന് അവർ ആരോപിച്ചു. ബദ്ധവൈരികളായിരുന്ന ബിജെപിയും പിഡിപിയും 2015 മാർച്ച് ഒന്നിനു സർക്കാരുണ്ടാക്കിയതു ത്രിശങ്കുസഭ വന്നതുമൂലമുള്ള രണ്ടുമാസ അനിശ്ചിതത്വത്തിനു ശേഷമാണ്. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചതിനു പി‌ന്നാലെ മകൾ മെഹബൂബ നേതൃത്വം ഏറ്റെടുത്തപ്പോൾ ഭിന്നത രൂക്ഷമായി.

കശ്മീരിൽ നിയമസഭാ കാലാവധി 6 വർഷം

ജമ്മു–കശ്മീരിനു പ്രത്യേക അവകാശം നൽകുന്ന ഭരണഘടനാ വകുപ്പുപ്രകാരം നിയമസഭയുടെ കാലാവധി ആറുവർഷമാണ്. 1976ലെ 42–ാം ഭരണഘടനാ ഭേദഗതി പ്രകാരം നിയമസഭകളുടെ കാലാവധി ആറുവർഷമാക്കിയെങ്കിലും പിന്നീടു വീണ്ടും അഞ്ചുവർഷമാക്കി ഭേദഗതി ചെയ്തിരുന്നു. എന്നാൽ കശ്മീരിൽ രണ്ടാമത്തെ ഭേദഗതി അംഗീകരിച്ചില്ല.

പ്രതികരണങ്ങൾ

സംസ്ഥാനത്തു ബിജെപി ഭരണസഖ്യം തുടരുന്നതിൽ ഒരു ന്യായീകരണവുമില്ല. ഞങ്ങൾക്കു ജനവിധിയെ മാനിക്കണമായിരുന്നു. സഖ്യമുണ്ടാക്കിയില്ലായിരുന്നുവെങ്കിൽ ഗവർണർ ഭരണം അന്നേ ഏർപ്പെടുത്തേണ്ടി വന്നേനെ. ജനവിധി അങ്ങനെയായതിന്റെ പേരിൽ മാത്രമായിരുന്നു ഞങ്ങളുടെ സഖ്യം. – റാം മാധവ്, ബിജെപി ജനറൽ സെക്രട്ടറി

അവസരവാദ സഖ്യത്തിലേർപ്പെട്ട ബിജെപിയും പിഡിപിയും സംസ്ഥാനത്തെ അഗ്നിക്കിരയാക്കി. ധീര സൈനികരുൾപ്പെടെ ഒട്ടേറെ നിരപരാധികൾക്കു ജീവൻ നഷ്ടപ്പെട്ടു. യുപിഎ സർക്കാർ വർഷങ്ങളോളം നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലങ്ങൾ ബിജെപി–പിഡിപി സർക്കാർ ഇല്ലാതാക്കി. രാഷ്ട്രപതി ഭരണത്തിനു കീഴിലും നാശനഷ്ടം തുടരും. – രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ

ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയുമായും സഖ്യമുണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളെ ആരും സമീപിച്ചിട്ടില്ല. ആരെയും ഞങ്ങളും സമീപിക്കുന്നില്ല. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ഗവർണർ ഭരണം സംസ്ഥാനത്ത് ഏർപ്പെടുത്താമെന്നാണു ഞാൻ ഗവർണറോടു പറഞ്ഞത്. എത്രയും വേഗം തിരഞ്ഞെടുപ്പു നടത്തുകയും വേണം. – ഒമർ അബ്ദുല്ല, നാഷനൽ കോൺഫറൻസ് വർക്കിങ് പ്രസിഡന്റ്

അനുരഞ്ജനമാണു പ്രധാനം. ചിലർ കരുതുംപോലെ ജമ്മു–കശ്മീർ ഒരു ശത്രുപ്രദേശമല്ല. പേശീബല സുരക്ഷാനയം ജമ്മു–കശ്മീരിൽ സാധ്യമാകുകയില്ല. അധികാരത്തിനു വേണ്ടിയല്ല ഞങ്ങൾ സഖ്യത്തിലേർപ്പെട്ടത്. ഈ സഖ്യത്തിനു വലിയ ഉദ്ദേശ്യമുണ്ടായിരുന്നു. ഏകപക്ഷീയ വെടിനിർത്തൽ, പ്രധാനമന്ത്രിയുടെ പാക്കിസ്ഥാൻ സന്ദർശനം, 11000 ചെറുപ്പക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചത് എന്നിവ ഞങ്ങൾ നേടിയ ചില ലക്ഷ്യങ്ങളാണ്. – മെഹബൂബ മുഫ്തി, പിഡിപി മേധാവി

related stories