ശ്രീനഗർ∙ ജമ്മു–കശ്മീരിലെ പുൽവാമ ജില്ലയിലെ തുമ്ന ഗ്രാമത്തിലെ വീട്ടിൽ ഒളിച്ചിരുന്ന മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സൈന്യം വീടു വളഞ്ഞതിനുപിന്നാലെ ഭീകരർ വെടിവയ്പ് ആരംഭിച്ചു. ഇതോടെ സേന തിരിച്ചടിക്കുകയായിരുന്നു. കുപ്‍വാര ജില്ലയിൽ ട്രെഗാം വനമേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നേരത്തെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പുൽവാമയിലെ സൈനികനടപടിക്കിടെ ജനക്കൂട്ടം നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സൈന്യത്തിനു നേരെ കല്ലെറിഞ്ഞവരെ പിരിച്ചുവിടാൻ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്കു പരുക്കേറ്റു. പരുക്കേറ്റ ഫൈസാൻ അഹമ്മദ് ഖാൻ (16) ആശുപത്രിയിലാണു മരിച്ചത്.
ഷോപ്പിയാൻ ജില്ലയിൽ കീഗാം ഗ്രാമത്തിൽ അഹഗാമിൽ പബ്ലിക് സ്കൂൾ ഉദ്ഘാടന ചടങ്ങിനിടെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു സൈനികർക്കു പരുക്കേറ്റു.