ന്യൂഡൽഹി∙ മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും പൊലീസും വ്യാജ ഏറ്റുമുട്ടലിൽ ഒട്ടേറെ പേരെ വധിച്ചതു സംബന്ധിച്ച അന്വേഷണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സജീവമായി ഇടപെടാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി.
ഇതുവരെ അന്വേഷിച്ച നാലു കേസുകളുടെ വിവരം മനുഷ്യാവകാശ കമ്മിഷനുമായി പങ്കുവയ്ക്കാനാവുമോ എന്ന് കേസുകൾ അന്വേഷിക്കുന്ന സിബിഐയുടെ പ്രത്യേക അന്വേഷണസംഘത്തോട് ജസ്റ്റിസുമാരായ മദൻ ബി.ലോക്കുർ, യു.യു.ലളിത് എന്നിവരുടെ ബെഞ്ച് ആരാഞ്ഞു.
കേസുകളുടെ അന്വേഷണ റിപ്പോർട്ട് മനുഷ്യാവകാശ കമ്മിഷനു നൽകി കമ്മിഷൻ അവരുടെ അഭിപ്രായം രേഖപ്പെടുത്തി തിരിച്ചു നൽകിയശേഷം അന്തിമ റിപ്പോർട്ട് തയാറാക്കിയാൽ മതിയെന്നും കോടതി വ്യക്തമാക്കി. കേസ് അഞ്ചിനു വീണ്ടും പരിഗണിക്കും. മണിപ്പൂരിലെ 1528 വ്യാജഏറ്റുമുട്ടൽ കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി ലഭിച്ചിട്ടുണ്ട്.