ശ്രീനഗർ∙ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ജമ്മു കശ്മീരിൽ കരുതൽ നടപടികൾ. ജെകെഎൽഎഫ് അധ്യക്ഷൻ യാസിൻ മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുറീയത് കോൺഫറൻസ് അധ്യക്ഷൻ മിർവെയ്സ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കി. നാളെയാണു വാനി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം തികയുന്നത്.
2016 ജൂലൈ എട്ടിന് അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്. തുടർന്നു നാലു മാസം തുടർന്ന പ്രക്ഷോഭത്തിൽ കശ്മീരിൽ 85 പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു.
ഇതിനിടെ കശ്മീരിൽ വിദ്വേഷപ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റിലായ വിഘടനവാദി നേതാവ് ആസിയ അന്ത്രാബി അടക്കം മൂന്നുപേരെ ചോദ്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി. 10 ദിവസത്തേക്കാണു ഡൽഹി കോടതി കസ്റ്റഡി അനുവദിച്ചത്. നിരോധിത സംഘടനയായ ദുഖ്താരൺ ഇ മിലറ്റിന്റെ മേധാവിയാണ് ആസിയ.