ബെംഗളൂരു ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) അടയ്ക്കാതെ 15 കോടിയോളം രൂപ തട്ടിച്ച കേസിൽ ഓട്ടമൊബീൽ സ്പെയർ പാർട്സ് കമ്പനി ഉടമ ഗോപാൽ റെഡ്ഡി (46) അറസ്റ്റിൽ. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു കർണാടകയിലെ ആദ്യ അറസ്റ്റാണിത്.
ഗോപാൽ റെഡ്ഡിയുടെ ബൊമ്മസന്ദ്രയിലുള്ള കമ്പനി 2017 ഓഗസ്റ്റ് മുതൽ ഈ മേയ് വരെ ഉപയോക്താക്കളിൽനിന്നു ജിഎസ്ടി ഇനത്തിൽ ഈടാക്കിയ തുക അടച്ചിട്ടില്ലെന്നാണു കേസ്. തുക തവണകളായി നൽകാമെന്നും ആദ്യ ഗഡുവായി മൂന്നരക്കോടി രൂപ ഇന്ന് അടയ്ക്കാമെന്നും ഗോപാൽ റെഡ്ഡി സമ്മതിച്ചതിനെ തുടർന്നു ജാമ്യത്തിൽ വിട്ടയച്ചു. 100 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയിൽ ഇരുനൂറിലധികം പേരാണു ജോലി ചെയ്യുന്നത്.