Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതി നടത്തുന്നവരെ പുറത്താക്കുമെന്നു സേനാ മേധാവി

General Bipin Rawat

ന്യൂഡൽഹി∙ സേനാ കന്റീനിൽനിന്നു വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്ന അംഗങ്ങൾക്കെതിരെ കർശന നടപടിയെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുൾപ്പെടെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 37 നിർദേശങ്ങൾ ജനറൽ റാവത്ത് സേനാംഗങ്ങൾക്കു നൽകി. സേനയിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികൾ കണക്കിലെടുത്താണു നടപടി.

അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. പെൻഷൻ പോലും നൽകാതെ അവരെ പുറത്താക്കാൻ മടിക്കില്ല. വിരമിച്ച ഓഫിസർമാരെ സേവിക്കാൻ സേനാംഗങ്ങളെ നിയോഗിക്കുന്നതു വിലക്കിയും സേനാ ക്യാംപുകളിൽ നടക്കുന്ന ആഘോഷങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയുമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒൗദ്യോഗിക തലത്തിൽ നേട്ടം ലക്ഷ്യമിട്ടു മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തും.

അതേസമയം, ആത്മാർഥമായി ജോലി ചെയ്യുന്ന ഓഫിസർമാർക്ക് അർഹിക്കുന്ന അംഗീകാരം നൽകും. എണ്ണയിൽ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാർഥങ്ങൾ (പകോഡ, പൂരി) ഒഴിവാക്കി, പകരം ഊർജദായകമായ ഭക്ഷണം സേനാംഗങ്ങൾക്കു ലഭ്യമാക്കണം. സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ശത്രു വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജനറൽ റാവത്ത് മുന്നറിയിപ്പു നൽകി.