ന്യൂഡൽഹി ∙ ഹൈദരാബാദ് സന്ദർശനത്തിനിടെ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ രാമക്ഷേത്രത്തെക്കുറിച്ചു പരാമർശം നടത്തിയിട്ടില്ലെന്നു ബിജെപി. ഇതേക്കുറിച്ച് എഐഎംഐഎം നേതാവ് അസദുദീൻ ഉവൈസി നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ പാർട്ടി രംഗത്തെത്തി, മാധ്യമവാർത്തകളും നിഷേധിച്ചു. രാമ ജന്മഭൂമി–ബാബ്റി മസ്ജിദ് കേസിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ സുപ്രീം കോടതി വിധി പറയരുതെന്ന് ഉവൈസി അഭിപ്രായപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിനു മുൻപു രാമക്ഷേത്രം പണിയുമെന്നു ഷാ പറഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു ഉവൈസിയുടെ നിലപാട്. അമിത് ഷാ നടത്തിയ ഹൈദരാബാദ് യാത്രയുടെ അജൻഡയിൽ രാമക്ഷേത്രമുണ്ടായിരുന്നില്ലെന്നു ബിജെപി ട്വീറ്റിൽ പറഞ്ഞു. പാർട്ടി അധ്യക്ഷനെ കടന്നാക്രമിക്കുന്നതിനു പകരം രാഷ്ട്രത്തെ സേവിക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിൽ നിന്നു പഠിക്കുകയാണ് ഉവൈസി ചെയ്യേണ്ടതെന്നു വക്താവ് അനിൽ ബലൂനി പറഞ്ഞു.