ന്യൂഡൽഹി∙ മുസ്‌ലിം നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, കോൺഗ്രസ് രാമായണ മാസാചരണം ഉപേക്ഷിച്ചതിനെയും ദേശീയതലത്തിൽ ചർച്ചയാക്കി ബിജെപി. മുസ്‌ലിംകൾക്കു വേണ്ടിയുള്ള പാർട്ടിയായതിനാലാണു കോൺഗ്രസ് രാമായണ മാസാചരണം ഉപേക്ഷിച്ചതെന്നും പ്രീണന രാഷ്ട്രീയമാണു നിരന്തരം നടപ്പാക്കുന്നതെന്നുമായിരുന്നു ബിജെപി ദേശീയ ആസ്ഥാനത്തു വിളിച്ച മാധ്യമ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ ആരോപണം.
1984ലെ സിഖ് കലാപത്തെ പോലും ന്യായീകരിച്ച കോൺഗ്രസ് ഇതാദ്യമല്ല വർഗീയ രാഷ്ട്രീയം ഉപയോഗിക്കുന്നത്. ഒട്ടേറെ മുസ്‌ലിംകൾ കൊല്ലപ്പെട്ട 1980ലെ ഭഗൽപുരിലെ കലാപത്തെക്കുറിച്ചു ശരിയായ അന്വേഷണം പോലും കോൺഗ്രസ് നടത്തിയില്ല. സൈറ ബാനു കേസിന്റെ കാര്യത്തിലും രാഷ്ട്രീയനേട്ടം മാത്രമായിരുന്നു കോൺഗ്രസിന്റെ മനസ്സിൽ. മൗനം വെടിഞ്ഞു രാഹുൽ ഇക്കാര്യങ്ങളിൽ മറുപടി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.