മിഡ്നാപുർ ∙ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി റാലിക്കിടെ പന്തൽ തകർന്നുവീണ് 13 സ്ത്രീകളടക്കം 67 പേർക്കു പരുക്കേറ്റു. മുഖ്യപ്രവേശന കവാടത്തോടു ചേർന്നു നിർമിച്ച പന്തലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ തകർന്നുവീണത്. വിലക്കുലംഘിച്ച് പ്രവർത്തകർ പന്തലിനു മുകളിൽ കയറിയതാണ് അപകടകാരണമെന്നു കരുതുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.
പന്തൽ നിലംപൊത്തുന്നതു കണ്ടയുടൻ പ്രധാനമന്ത്രി പ്രസംഗം അൽപനേരം നിർത്തി; സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിലെ (എസ്പിജി) ഉദ്യോഗസ്ഥരോട് വേണ്ടതുചെയ്യാൻ ആവശ്യപ്പെട്ടു. നേതാക്കളും പൊലീസും രംഗത്തെത്തി പരുക്കേറ്റവരെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു.
മുകളിൽ കയറിയവർ താഴെയിറങ്ങണമെന്നു പ്രസംഗത്തിനിടെ മോദി പലതവണ അഭ്യർഥിച്ചിരുന്നു. ആവേശോൽസുകരായ അണികൾ ചെവിക്കൊണ്ടില്ല. പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു. ഇവരിൽ ഒരുയുവതി ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടപ്പോൾ നൽകുകയും ചെയ്തു. പരുക്കേറ്റവർക്ക് എല്ലാ ചികിത്സാസഹായവും നൽകുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.