ന്യൂഡൽഹി∙ ആൾക്കൂട്ട അതിക്രമങ്ങൾ തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നു സർക്കാർ ലോക്‌സഭയിൽ ഉറപ്പു നൽകി. പ്രശ്നത്തെ സർക്കാർ ഗൗരവപൂർവമാണു കാണുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും – കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഇടതു പാർട്ടികളുമുയർത്തിയ പ്രതിഷേധത്തിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
എന്നാൽ, ഏറ്റവും വലിയ ആൾക്കൂട്ട അതിക്രമം 1984ലെ സിഖ് വിരുദ്ധ കലാപമായിരുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
‘നാം ഒരുകാര്യം ഓർക്കണം. ഇത്തരം സംഭവങ്ങൾ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടതല്ല. ആൾക്കൂട്ട അതിക്രമങ്ങൾ വർഷങ്ങളായി നടന്നുവരുന്നതാണ്. ഞാൻ മുൻപ് പറഞ്ഞതാണ്, ഏറ്റവും വലിയ ആൾക്കൂട്ട അതിക്രമം 1984ൽ സംഭവിച്ചതാണ്’ രാജ്നാഥ് സിങ് പറഞ്ഞു.
ഓരോ ജില്ലയിലും എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിക്കാനും അദ്ദേഹത്തിനു കീഴിൽ പ്രത്യേക ദൗത്യസേന രൂപീകരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ആൾക്കൂട്ട അതിക്രമം ഉണ്ടാകുന്നതു തടയാനായി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുകയുമാണു പ്രത്യേക ദൗത്യത്തിന്റെ ചുമതല.
ആൾക്കൂട്ട അതിക്രമങ്ങളും കൊലപാതകവും നിയന്ത്രിക്കുന്നതിനു മാർഗമാരായാൻ രണ്ടു സമിതികൾക്കു സർക്കാർ കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു. നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കണമെന്നു സുപ്രീം കോടതി സർക്കാരിനോടാവശ്യപ്പെട്ടത് ഏതാനും ദിവസം മുൻപാണ്.