കോയമ്പത്തൂർ ∙ ഭക്ഷണം വൈകിയതിനു പരാതിപ്പെട്ടാൽ, ‘ഞാൻ യന്ത്രമല്ല, മനുഷ്യനാണ്’ എന്ന് ഇവർ പറയില്ല, കാരണം ഭക്ഷണം വിളമ്പുന്ന ഇവർ യന്ത്രമനുഷ്യരാണ്.
കോയമ്പത്തൂർ അവിനാശി റോഡ് ശെന്തിൽ ടവേഴ്സിലെ റോബട് ഹോട്ടൽ വിസ്മയമാവുകയാണ്. ഇവിടെ ഭക്ഷണം വിളമ്പാൻ എട്ട് യന്ത്രമനുഷ്യരുണ്ട്. മേശയ്ക്കു മുന്നിലെ ഐ പാഡിൽ ഓർഡർ രേഖപ്പെടുത്തിയാൽ കൈയിലെ തട്ടിൽ ഭക്ഷണവുമായി റോബട് എത്തും. മധുര ശബ്ദത്തിൽ പറയും: ‘പ്ലീസ് ടേക് യുവർ ഫൂഡ്.’ ചെന്നൈ സ്വദേശികളായ വെങ്കടേഷ്, ജഗദീഷ്, ലോകേഷ്, കൈലാസ്, കാർത്തികേയൻ എന്നിവരാണ് റോബട് ഹോട്ടലിന്റെ സംരംഭകർ.
ഐടി ബിരുദധാരികളായ ഇവർ വിദേശ രാജ്യങ്ങളിലെ റോബോ റസ്റ്ററന്റുകൾ സന്ദർശിച്ച ശേഷം ആറു മാസം മുൻപ് ചെന്നൈയിൽ, രാജ്യത്തെ ആദ്യ റോബട് റസ്റ്ററന്റ് തുടങ്ങി. ഇതു വിജയിച്ചതിനെത്തുടർന്നാണു കോയമ്പത്തൂരിലെത്തിയത്.
റോബട്ടുകളെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതാണ്. വിദേശ വേഷത്തിൽ നിൽക്കുന്ന ഇവയെ വൈകാതെ സാരിയുടുപ്പിക്കും.