അഹമ്മദാബാദ്∙ ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്തപ്പോൾ ഒന്നിലേറെ തെറ്റു വരുത്തിയ 6500 അധ്യാപകരുടെ പേരു പ്രസിദ്ധപ്പെടുത്തി പിഴ ഈടാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ ബോർഡ് ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ 10,12 ക്ലാസുകളിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിലാണ് ഇവർ പിഴവു വരുത്തിയത്.
അവരുടെ പേരു സംസ്ഥാനത്തെ 17,000 സ്കൂളുകളിൽ വിതരണം ചെയ്തുവരുന്ന ഔദ്യോഗിക മാസികയിൽ പ്രസിദ്ധപ്പെടുത്തും. പത്തിന്റെ ഉത്തരക്കടലാസിൽ വരുത്തിയ ഓരോ തെറ്റിനും 50 രൂപ വീതവും പന്ത്രണ്ടിന്റേതിനു 100 രൂപ വീതവും പിഴ ഈടാക്കും.