ഹാവേരി∙ പ്രായപൂർത്തിയാകാത്ത പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അടുത്ത ബന്ധുവായ മഞ്ചനഗൗഡ പാട്ടീൽ (28) അറസ്റ്റിൽ. കഴിഞ്ഞ ആറിനു കാണാതായ പതിനേഴുകാരിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിൽ വരദ നദിക്കു സമീപം കണ്ടെത്തിയത് വലിയ വിദ്യാർഥി പ്രക്ഷോഭത്തിനു വഴിവച്ചിരുന്നു.
വിദ്യാർഥിനിയെ കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വരദഹള്ളിക്കു സമീപം നദിയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.വിദ്യാനഗർ ഈസ്റ്റ് ബ്ലോക്കിലുള്ള സഹോദരിയുടെ ആളൊഴിഞ്ഞ വീട്ടിലേക്ക് തട്ടിക്കൊണ്ടു പോയ ശേഷമാണു മാനഭംഗപ്പെടുത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് ചാക്കിലാക്കി വരദാ നദിയിലെ പാലത്തിൽ നിന്നു തള്ളുകയായിരുന്നെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.