ന്യൂഡൽഹി∙ കഴിഞ്ഞ ദിവസം അന്തരിച്ച ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്റെ കുടുംബത്തെ സന്ദർശിക്കാൻ ജനീവയിലേക്കു പോകാൻ മുൻ കേന്ദ്രമന്ത്രി ശശി തരൂരിനു കോടതിയുടെ അനുമതി. ശശി തരൂരിന്റെ അപേക്ഷയിൽ അനുമതി നൽകിയ അഡീഷനൽ ചീഫ് മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് സമർ വിശാൽ, യാത്രയുടെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാൻ നിർദേശിച്ചു.
ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ശശി തരൂരിനു വിദേശത്തു പോകാൻ കോടതിയുടെ അനുമതി വേണം. ജാമ്യത്തിലുള്ള തരൂരിന് യുഎസ്, കാനഡ, ജർമനി ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ നേരത്തേ കോടതി അനുമതി നൽകിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ പത്തുവർഷത്തോളം കോഫി അന്നാന്റെ സഹപ്രവർത്തകനായിരുന്നു ശശി തരൂർ. കേരളത്തിലെ പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യരാഷ്ട്ര സംഘടനയുടെ സഹായം തേടാനും ശ്രമിക്കുമെന്ന് തരൂരിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.