ന്യൂഡൽഹി∙ ബിജെപി എംഎൽഎ ഉൾപ്പെട്ട ഉന്നാവ് പീഡനക്കേസിലെ മുഖ്യ സാക്ഷി യൂനസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐ അധികൃതരെ അറിയിക്കാതെ സംസ്കാരം നടത്തിയതോടെ സംഭവം വിവാദമായി.
ഉന്നാവിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ മർദിച്ച സംഭവത്തിന്റെ സാക്ഷിയാണ് യൂനസ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യൂനസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഒരു മണിക്കൂറിനുള്ളിൽ മരിച്ചുവെന്നുമാണു പറയുന്നത്. തുടർന്നു സിബിഐയെയും ലോക്കൽ പൊലീസിനെയും അറിയിക്കാതെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചുവെന്നു പ്രദേശവാസികൾ പറയുന്നു. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പീഡനക്കേസിലെ പ്രതി ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ സഹോദരൻ അതുൽ സിങ് സെൻഗറും ഗുണ്ടകളുമാണ് ഇരയായ പെൺകുട്ടിയുടെ പിതാവിനെ മർദിച്ചത്. തുടർന്നു നാടൻ തോക്ക് പ്രയോഗിക്കാൻ ശ്രമിച്ചുവെന്നു കള്ളക്കേസിൽ കുടുക്കി ജയിലിലിടുകയും ചെയ്തു. ക്രൂരമായ മർദനമേറ്റ അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. അതുൽസിങ് പെൺകുട്ടിയുടെ പിതാവിനെ മർദിക്കുന്നതിന് യൂനസ് സാക്ഷിയായിരുന്നു.