ന്യൂഡൽഹി∙ അപ്പീൽ നൽകാൻ 596 ദിവസം വൈകിയതിനു കാരണമായി തെറ്റായ വിശദീകരണം നൽകിയ ആദായ നികുതി വകുപ്പിന് 10 ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി. സുപ്രീം കോടതിയെ ഉല്ലാസയാത്രയ്ക്കുള്ള സ്ഥലമായി കാണരുതെന്നു ശാസിക്കുകയും ചെയ്തു. തുക ബാലനീതി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും കോടതി നിർദേശിച്ചു. വിഷയം ഇത്ര നിസ്സാരമായി കണ്ടതിന്, ജസ്റ്റിസുമാരായ മദൻ ബി.ലോക്കുർ, എസ്.അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വകുപ്പിനെ കുറ്റപ്പെടുത്തി.
അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഗാസിയാബാദ് ആദായനികുതി കമ്മിഷണറാണ് 2012ൽ ഫയൽ ചെയ്ത സമാന കേസ് തീർപ്പായില്ലെന്നു വിശദീകരണത്തിൽ പറഞ്ഞിരുന്നത്. എന്നാൽ അത് ആ വർഷം തന്നെ തീർപ്പായതായി കോടതി ചൂണ്ടിക്കാട്ടി.