പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യത്തെ ചൊല്ലി ആർജെഡി – ജനതാദൾ (യു) ട്വിറ്റർ യുദ്ധം. ഒരാഴ്ചയായി പരിപാടികളെല്ലാം റദ്ദാക്കിയ നിതീഷിന്റെ ആരോഗ്യനിലയെ കുറിച്ചു ഡോക്ടർമാരുടെ അറിയിപ്പ് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തതോടെയാണു രാഷ്ട്രീയ പോരു തുടങ്ങിയത്.
മുഖ്യമന്ത്രി രോഗബാധിതനാണെന്നും വിവരം ജനങ്ങളെ അറിയിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു. പിന്തുണയുമായി കോൺഗ്രസും രംഗത്തെത്തി. ജനതാദളിന്റെ പ്രതികരണം രൂക്ഷമായിരുന്നു. ആർജെഡി നേതാവ് ലാലു പ്രസാദ് ജയിലിലായതോടെ കുടുംബാംഗങ്ങളുടെയെല്ലാം മാനസികാരോഗ്യം തകർന്നിരിക്കുകയാണെന്നു ദൾ വക്താവ് സഞ്ജയ് സിങ് ട്വിറ്ററിൽ പ്രതികരിച്ചു. നിതീഷ് വൈറൽ പനി കാരണം വിശ്രമത്തിലാണെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.