ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ മറ്റൊരു പ്രതിയുമായ പുർവി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയെ തുടർന്നാണു ബെൽജിയം പൗരത്വമുള്ള പുർവിക്കെതിരെ രാജ്യാന്തരതലത്തിൽ അറസ്റ്റ് വാറന്റിനു സമാനമായ റെഡ് കോർണർ നോട്ടിസിറക്കിയത്.
കേസ്സുമായി ബന്ധപ്പെട്ടു മാർച്ചിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പുർവിയെ പ്രതിചേർത്തിരുന്നു. തട്ടിപ്പുകേസിൽ നിർണായക പങ്കുവഹിച്ച ഇവർ 950 കോടി രൂപയിലേറെ കൈക്കലാക്കിയെന്നാണു വിവരം.
ഏതു രാജ്യത്തുനിന്നും അറസ്റ്റ് ചെയ്യാമെന്നതാണു റെഡ് കോർണർ നോട്ടിസിന്റെ നേട്ടം. വ്യാജരേഖകൾ ഉപയോഗിച്ചു പിഎൻബിയുടെ 14,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കും ബന്ധുക്കൾക്കുമെതിരായ കേസ്. നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, ഇവരുടെ ഫയർസ്റ്റാർ ഇന്റർനാഷനൽ ജ്വല്ലറിയുടെ സിഇഒ മിഹിർ ആർ.ബൻസാലി എന്നിവർക്കെതിരെ നേരത്തേ ഇന്റർപോൾ റെഡ് കോർണർ നോട്ടിസിറക്കിയിരുന്നു.