ന്യൂഡൽഹി ∙ ഒന്നരലക്ഷം പേരെ ഒഴിവാക്കി കരസേനയുടെ അംഗസംഖ്യ കുറയ്ക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കത്തെച്ചൊല്ലി ഭരണ–പ്രതിപക്ഷ വാക്പോര്.
സേനയുടെ ചെലവു കുറയ്ക്കാനെന്ന പേരിൽ നടപ്പാക്കുന്ന നീക്കം ഒന്നരലക്ഷം കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നു കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി ആരോപിച്ചു. എല്ലാ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നവകാശപ്പെട്ട് അധികാരത്തിലേറിയ സർക്കാർ തൊഴിൽ ഇല്ലാതാക്കാൻ ഗൂഢശ്രമങ്ങൾ നടത്തുകയാണെന്നും സിങ്‌വി കുറ്റപ്പെടുത്തി.
എന്നാൽ, സേനയുടെ അംഗബലം കുറയ്ക്കാനുള്ള ഒരുനീക്കവും തങ്ങളുടെ പരിഗണനയിലില്ലെന്നും കോൺഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.