ന്യൂഡൽഹി ∙ വിവാദവ്യവസായി വിജയ് മല്യയ്ക്കെതിരായ ആദ്യ തിരച്ചിൽ നോട്ടിസ് നിയമപരമായി നിലനിൽക്കാത്തതായിരുന്നുവെന്ന് സിബിഐ. മല്യയ്ക്കെതിരെ വാറന്റ് ഇല്ലാതിരുന്നതുകൊണ്ടു നോട്ടിസിൽ തിരുത്തൽ ആവശ്യമായിരുന്നെന്നും ഏജൻസി വിശദീകരിച്ചു. മല്യയെ തടഞ്ഞുവയ്ക്കാനാവശ്യപ്പെട്ടു പുറപ്പെടുവിച്ച ആദ്യ ലുക്ക്ഔട്ട് നോട്ടിസ്, മല്യ വന്നുപോകുന്നത് അറിയിക്കുക എന്നാക്കി തിരുത്തിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണു വിശദീകരണം.
ലണ്ടനിൽ നിന്നു തിരിച്ചെത്തിയ മല്യയ്ക്കെതിരെ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞിരുന്നില്ല. തടഞ്ഞുവയ്ക്കാനും കഴിയുമായിരുന്നില്ല. ആവശ്യപ്പെട്ട പല രേഖകളും മല്യ സമർപ്പിക്കുകയും ചെയ്തു. മൂന്നുതവണ മല്യ ചോദ്യംചെയ്യലിനു ഹാജരായി. പുതിയ നോട്ടിസ് പുറപ്പെടുവിച്ചശേഷം നാലു വിദേശയാത്രയും മല്യ നടത്തി – സിബിഐ വെളിപ്പെടുത്തി.