ഭോപ്പാൽ∙ നാലു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ താൽക്കാലികാധ്യാപകനു വധ ശിക്ഷ. സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിലാണ് ശിക്ഷ വിധിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോഴും ഡൽഹിയിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. വീടിനു പുറത്ത് അച്ഛനോടൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ സത്‌നയിലെ താൽക്കാലികാധ്യാപകനായ മഹേന്ദ്ര സിങ് ഗോണ്ട് ( 23) തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്കുള്ള പരിചയം മുതലാക്കി വീട്ടിലെത്തിയ പ്രതി പുറത്ത് പെൺകുട്ടി ഉറങ്ങുന്നതു കണ്ടു. അച്ഛനോട് സംസാരിച്ച ശേഷം മടങ്ങിയ പ്രതി, വൈകി മടങ്ങിയെത്തി ഉറക്കത്തിലായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി.
കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുറ്റിക്കാട്ടിൽ അത്യാസന്ന നിലയിൽ കണ്ടെത്തിയത്.
12 വയസിന് താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ ഉറപ്പാക്കുന്ന നിയമം ആദ്യം കൊണ്ടുവന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.