ന്യൂഡൽഹി ∙ വോട്ടർ പട്ടിക, തിരയാവുന്ന രീതിയിൽ (searchable text format) ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാക്കളായ കമൽനാഥും സച്ചിൻ പൈലറ്റും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. മധ്യപ്രദേശിൽ 60 ലക്ഷവും രാജസ്ഥാനിൽ 41 ലക്ഷവും വ്യാജന്മാർ വോട്ടർപട്ടികയിൽ ഇടംപിടിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കമൽനാഥും സച്ചിൻ പൈലറ്റും കോടതിയെ സമീപിച്ചത്. പട്ടികയിലെ ആവർത്തനവും വ്യാജപേരുകളും കണ്ടെത്താനുള്ള മാർഗമായാണ് സെർച്ച് ചെയ്യാവുന്ന പട്ടിക ഇവർ ആവശ്യപ്പെട്ടത്.
എന്നാൽ, തിരഞ്ഞെടുപ്പു മാന്വലിൽ വോട്ടർ പട്ടിക തിരയാവുന്ന പിഡിഎഫ് ഫോർമാറ്റിൽ ചീഫ് ഇലക്ടറൽ ഓഫിസറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു പറയുന്നില്ലെന്നു ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനു തീരുമാനമെടുക്കാം.