ജയ്പുർ∙ മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനും ബിജെപി എംഎൽഎയുമായ മാനവേന്ദ്ര സിങ് ഇന്നു കോൺഗ്രസിൽ ചേരും. ദുർഗാഷ്ടമി ദിനത്തിൽ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽവച്ചായിരിക്കും കോൺഗ്രസ് പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മാനവേന്ദ്ര സിങ് കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്തുവരുമെന്നാണ് സൂചന. അതിനു മുമ്പ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രചരണത്തിനുണ്ടാകും.
ബിജെപിക്ക് ശക്തമായ പിൻബലമായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ് ജസ്വന്ത് സിങ്ങും മകനും. അതുകൊണ്ടുതന്നെ മാനവേന്ദ്ര സിങ്ങിനെ കൂടെക്കൂട്ടുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമുദായത്തെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.
എ.ബി വാജ്പേയി സർക്കാരിലെ കരുത്തരായ മന്ത്രിമാരിലൊരാളായിരുന്നു ജസ്വന്ത് സിങ്. ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ പലഘട്ടങ്ങളിലായി കൈകാര്യം ചെയ്തു. മുഹമ്മദലി ജിന്നയെക്കുറിച്ച് തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി പുറത്താക്കി. 2014 ൽ കുളിമുറിയിൽ വീണു തലയ്ക്കു പരുക്കേറ്റ ശേഷം അബോധാവസ്ഥയിലാണ്.