ന്യൂഡൽഹി∙ ഹാദിയ കേസ് അടക്കം സമാനമായ 11 കേസുകളിലെയും അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അവസാനിപ്പിച്ചു. നിർബന്ധിത മതപരിവർത്തനത്തിനു തെളിവില്ലെന്നു കണ്ടാണു തീരുമാനം. കേസുമായി ബന്ധപ്പെട്ട തുടർറിപ്പോർട്ടുകളൊന്നും സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
മിശ്രവിവാഹിതരായ 89 ദമ്പതിമാരുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ 11 എണ്ണമാണ് എൻഐഎ പരിശോധിച്ചത്. പ്രോസിക്യൂഷൻ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യത്തെളിവുകളോ ഈ കേസുകളിലൊന്നിലുമില്ലെന്നാണ് എൻഐഐയുടെ കണ്ടെത്തൽ. ഏതു മതം സ്വീകരിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് എൻഐഎ വ്യക്തമാക്കി.
ഹാദിയയും ഷെഫിൻ ജഹാനുമായുള്ള വിവാഹം സുപ്രീം കോടതി അംഗീകരിച്ചതുകൂടി എൻഐഎ പരിഗണിച്ചു. ചില പ്രത്യേക ഗ്രൂപ്പുകൾ മുഖേനെയാണു പെൺകുട്ടികളെ മതംമാറ്റുന്നതെന്നു കണ്ടെത്തിയിരുന്നെങ്കിലും അതു നിർബന്ധിത മതപരിവർത്തനമായിരുന്നുവെന്ന ആരോപണത്തിനു തെളിവില്ല. ഹാദിയകേസിന്റെ പശ്ചാത്തലത്തിൽ സമാന വിവാഹങ്ങളെക്കുറിച്ചു പരാതികൾ ഉയർന്നത്.