ഗുണ്ടൂർ ∙ വിവാഹേതര ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ ഭാര്യ ക്രൂരമായി കൊലപ്പെടുത്തി. അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റിയാണ് ഭാര്യ പകവീട്ടിയത്. ഗുണ്ടൂരാണ് സംഭവം. സ്വർണ്ണലത എന്ന യുവതിയാണ് ഇരുപത്തിയേഴുകാരനായ ഭർത്താവ് യെശുരത്നത്തെ ദാരുണായി കൊലപ്പെടുത്തിയത്. ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ അമ്മിക്കല്ല് തലയിലിടുന്നത്. തലതകർന്ന് പിടഞ്ഞ യെശുരത്നത്തോട് യാതൊരുവിധ കരുണയും കാട്ടാതെ ജനനേന്ദ്രിയം അരിവാൾ കൊണ്ട് അരിഞ്ഞുകളയുകയായിരുന്നു.
കുറച്ചുമാസങ്ങൾക്ക് മുമ്പാണ് സ്വർണ്ണലത അയൽഗ്രാമത്തിലുള്ള മറ്റൊരു യുവാവുമായി വിവാഹേതരബന്ധത്തിലേർപ്പെടുന്നത്. ഭർത്താവ് ഇതിനെ ചോദ്യം ചെയ്തിരുന്നു. സ്വർണ്ണലതയ്ക്കും യെശുരത്നയ്ക്കും രണ്ട് മക്കളുണ്ട്. ഇരുവരും കൃത്യം നടക്കുന്ന സമയത്ത് അടുത്ത മുറിയിൽ ഉറക്കമായിരുന്നു. ശബ്ദംകേട്ട് അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽക്കുളിച്ച് കിടക്കുന്ന ഭർത്താവിനെയാണ് കണ്ടത്. ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പൊലീസിൽ മൊഴിനൽകി.