ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ നടത്തിയ ക്രമക്കേടു പിടിക്കപ്പെടുമെന്നായപ്പോൾ സ്വന്തം കസേര സംരക്ഷിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐ മേധാവിയെ പുറത്താക്കിയതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലിൽ പ്രാഥമിക അന്വേഷണത്തിനു സിബിഐ ഡയറക്ടർ അലോക് വർമ ഉത്തരവിടുമെന്ന സൂചന ലഭിച്ചപ്പോൾ മറ്റു നിവൃത്തിയില്ലാതെ മോദി ഇടപെടുകയായിരുന്നു.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട നിയമന സമിതിക്കാണു സിബിഐ ഡയറക്ടറെ നീക്കാനുള്ള അധികാരം. രാത്രിയുടെ മറവിൽ ആരെയും അറിയിക്കാതെ സ്വന്തം നിലയിൽ ഡയറക്ടറെ നീക്കിയ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണത്. റഫാൽ ക്രമക്കേടു സംബന്ധിച്ച നിർണായക രേഖകൾ അലോക് വർമയുടെ ഓഫിസിൽനിന്നു മോദിയുടെ വിശ്വസ്തർ നീക്കി. അലോകിനു പകരം നിയമിച്ച ഡയറക്ടർക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്നും രാഹുൽ ആരോപിച്ചു.
സിബിഐ: കോൺഗ്രസ് പ്രക്ഷോഭത്തിന്
ന്യൂഡൽഹി∙ സിബിഐ വിവാദത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാജ്യവ്യാപക പ്രതിഷേധം നടത്തും. വിവിധ സംസ്ഥാനങ്ങളിലെ സിബിഐ ഓഫിസുകളിലേക്കു പ്രവർത്തകർ പ്രകടനം നടത്തും. കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ രാവിലെ 11നു സിബിഐ ആസ്ഥാനത്തു സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും.