ന്യൂഡൽഹി ∙ പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും നോഡൽ ഓഫിസർമാരെ നിയമിക്കണമെന്നു ഡൽഹി ഹൈക്കോടതിയുടെ ശുപാർശ. ഉത്തർപ്രദേശിലെ ഹാഷിംപുരയിൽ കലാപം നിയന്ത്രിക്കാനെന്ന പേരിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 42 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ 16 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കു ജീവപര്യന്തം ശിക്ഷ വിധിച്ച ഉത്തരവിലാണു കസ്റ്റഡി മരണക്കേസുകളിലും ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും നടപടി വേണമെന്നു കോടതി നിർദേശിച്ചത്.
ലീഗൽ സർവീസ് അതോറിറ്റികളാണു നോഡൽ ഓഫിസർമാരെ നിയമിക്കേണ്ടതെന്നു ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവർ വ്യക്തമാക്കി. കസ്റ്റഡിയിലും സർക്കാരുകളുടെ അമിതമായ അധികാര പ്രയോഗത്തിലും കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കു നീതി ഉറപ്പാക്കണം. സാമ്പത്തിക സഹായത്തോടൊപ്പം കുടുംബങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഇടപെടലുകളാണു നോഡൽ ഓഫിസർമാർ നടത്തേണ്ടതെന്നും കോടതി പറഞ്ഞു.