Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പുകടിയേറ്റ പെൺകുട്ടിയെ യുപിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പീഡിപ്പിച്ചു

Abuse

ലക്നൗ∙ പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പതിനേഴുകാരിയെ ആശുപത്രി ജീവനക്കാരൻ ഉൾപ്പെടെ 4 പേർ ലൈംഗികമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്.

ആശുപത്രി ജീവനക്കാരൻ സുനിൽ ശർമയെയും തിരിച്ചറിയാത്ത 4 പേരെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നു ജില്ലാ പൊലീസ് സൂപ്രണ്ട് എ. സിങ് അറിയിച്ചു.

വെള്ളിയാഴ്ച ഐസിയുവിൽനിന്ന് ജനറൽ വാർഡിലേക്കു മാറ്റിയ ശേഷം പെൺകുട്ടി തന്നെയാണ് വിവരം ബന്ധുക്കളോടു പറഞ്ഞത്. 4 വശവും കർട്ടനുകൾ കൊണ്ടു മറച്ച ഐസിയുവിനുള്ളിൽ പീഡിപ്പിക്കപ്പെടുമ്പോൾ കുട്ടിക്ക് നിലവിളിക്കാനോ സഹായം തേടാനോ കഴിയാത്ത നിലയിലായിരുന്നു. ആക്രമണത്തിനു മുൻപ് മരുന്നു കുത്തിവച്ച് അബോധാവസ്ഥയിലാക്കിയതായും പെൺകുട്ടി മൊഴിനൽകി. ഐസിയുവിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു.

എന്നാൽ, ആശുപത്രി അധികൃതർ സംഭവം നിഷേധിക്കുകയാണ്. അന്നേദിവസം 3 രോഗികൾകൂടി ഐസിയുവിൽ ഉണ്ടായിരുന്നതായും അവർ വ്യക്തമാക്കി.