മുംബൈ ∙ പെൺകടുവയെ വെടിവച്ചുകൊന്നതിന്റെ പേരിൽ തന്റെ രാജി തേടിയ കേന്ദ്രമന്ത്രി മേനക ഗാന്ധിയാണ് ആദ്യം രാജിവയ്ക്കേണ്ടതെന്നു മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗൻതിവാർ. പോഷകാഹാരക്കുറവു മൂലം കുട്ടികൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനകയ്ക്കാണെന്നും അതിനാൽ രാജിവയ്ക്കണമെന്നുമാണ് ആവശ്യം. കടുവയെ കൊലപ്പെടുത്തിയതു മന്ത്രിയുടെ പിടിപ്പുകേടാണെന്ന് ആരോപിച്ചാണു കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ടത്.
മുതിർന്ന ബിജെപി നേതാക്കളായ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും കടുവയുടെ പേരിൽ നടത്തുന്ന വാക്പോരും പരസ്യപ്രതികരണങ്ങളും മഹാരാഷ്ട്ര സർക്കാരിനും ബിജെപിക്കും നാണക്കേടാവുകയാണ്. അതിനിടെ, കടുവയെ കൊന്ന വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അറിയിച്ചു.