ന്യൂഡൽഹി∙ തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന്റെ (മഹാകൂടമി) സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിൽ. 65 സീറ്റുകളിലേക്കുള്ള ആദ്യ സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയിരുന്നു. 9 സീറ്റുകളിലെ സ്ഥാനാർഥികളെ ടിഡിപിയും പ്രഖ്യാപിച്ചു. 119 അംഗ നിയമസഭയിൽ 94 സീറ്റുകളാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ടിഡിപി–14, സിപിഐ–3, തെലങ്കാന ജനസമിതി (ടിജെഎസ്)–8 എന്നിങ്ങനെയാണു മറ്റു കക്ഷികൾക്കായി കോൺഗ്രസ് മാറ്റിവച്ച സീറ്റുകൾ.
എന്നാൽ, 4 സീറ്റ് വേണമെന്ന നിലപാടിലാണു സിപിഐ. കൂടുതൽ സീറ്റുകൾ വേണമെന്ന് ടിജെഎസ്സും. കടുംപിടിത്തം കാട്ടി പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തരുതെന്നാണു സംസ്ഥാന കോൺഗ്രസ് ഘടകത്തിനുള്ള ദേശീയ നേതൃത്വത്തിന്റെ നിർദേശം. ടിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്‌വേൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ വെന്ദെരു പ്രതാപ് റെഡ്ഡി മൽസരിക്കും. 2014 ൽ ടിഡിപി സ്ഥാനാർഥിയായി റാവുവിനെതിരെ മൽസരിച്ചു തോറ്റ റെഡ്ഡി കഴിഞ്ഞ മേയിലാണു കോൺഗ്രസിൽ ചേർന്നത്. തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എൻ. ഉത്തംകുമാർ റെഡ്ഡി ഹുസൂർനഗറിൽ മൽസരിക്കും.