ന്യൂഡൽഹി ∙ റഫാൽ യുദ്ധ വിമാന കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതിയിൽ വാദം മൂന്നര മണിക്കൂർ നീണ്ടു.
റഫാൽ വിമാനങ്ങളുടെ വില വിവരങ്ങൾ സർക്കാർ രഹസ്യരേഖയായി കോടതിക്കു കൈമാറിയിരുന്നു. ഇതു പരസ്യമാക്കേണ്ടതുണ്ടോയെന്നു തങ്ങൾ തീരുമാനിക്കുമെന്നും അതുവരെ വിലയെക്കുറിച്ചുള്ള ചർച്ച ഉദ്ദേശിക്കുന്നില്ലെന്നും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
വില പുറത്തുവിടുന്നത് എതിരാളികൾ മുതലെടുക്കുമെന്ന് എജി പറഞ്ഞു. ചോർന്നാൽ തന്റെ ഓഫിസ് പഴി കേൾക്കുമെന്നതിനാൽ താൻ പോലും വിമാനങ്ങളുടെ വില പരിശോധിച്ചിട്ടില്ല.
കാർഗിലുമായി ബന്ധിപ്പിച്ച് എജി
60 കിലോമീറ്റർ ദൂരത്തുനിന്ന് ആക്രമണം നടത്താൻ ശേഷിയുള്ളതാണു റഫാലെന്നും അവയുണ്ടായിരുന്നെങ്കിൽ കാർഗിൽ യുദ്ധത്തിൽ വലിയ തോതിൽ ജീവഹാനി ഒഴിവാക്കാമായിരുന്നുവെന്നും എജി പറഞ്ഞു. കാർഗിൽ യുദ്ധം നടന്നത് 1999–2000 വർഷത്തിലല്ലേ? റഫാൽ രംഗത്തുവരുന്നത് 2014 ൽ മാത്രമാണല്ലോയെന്നു കോടതി ചോദിച്ചു. അനുമാനം പങ്കുവച്ചതാണെന്ന് എജി മറുപടി നൽകി.