ന്യൂഡൽഹി∙ നഗരസഭ പൂട്ടി മുദ്രവച്ച കെട്ടിടത്തിന്റെ പൂട്ടു പൊളിച്ച കേസിൽ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി.
എങ്കിലും കോടതിയലക്ഷ്യക്കേസ് നടപടിയെടുക്കാതെ സുപ്രീം കോടതി അവസാനിപ്പിച്ചതു തിവാരിക്ക് ആശ്വാസമായി.
‘ജനപ്രതിനിധിയായ തിവാരി അനാവശ്യമായി വിമതവേഷം കെട്ടുകയാണ്. അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാനായി സുപ്രീംകോടതി നിയോഗിച്ച സമിതിയെ തുറന്നെതിർത്തതു നിയമം കയ്യിലെടുക്കുന്നതിനു തുല്യമാണ്.
ഒരു ജനപ്രതിനിധിക്ക് എത്രത്തോളം തരംതാഴാമെന്നതിന്റെ ഉദാഹരണം. എന്തിലും രാഷ്ട്രീയ ലാഭം കാണുന്നതു ശരിയല്ല,’ ജസ്റ്റിസ് മദൻ ബി. ലൊക്കുർ പറഞ്ഞു.