വാരാണസി∙ ഹനുമാൻ ദലിതാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രസംഗത്തെ തുടർന്നുള്ള വിവാദം കെട്ടടങ്ങുന്നില്ല. ഹനുമാന്റെ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീൽ സമാജ് വാദി ലോഹ്യ (പിഎസ്പിഎൽ) പാർട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയതാണ് പുതിയ സംഭവം.
ജനങ്ങളുടെ ആരാധനാമൂർത്തിയെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴച്ചതിലാണ് പ്രതിഷേധമെന്നും ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ ധർണ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു. യുപി മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ പുതിയ പാർട്ടിയാണ് പിഎസ്പിഎൽ.