ന്യൂഡൽഹി∙ ഗംഗാനദി സംരക്ഷിക്കണമെന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിച്ചുവന്ന സാമൂഹിക പ്രവർത്തകൻ സന്ത് ഗോപാൽദാസിനെ (40) ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഗംഗാ ശുചീകരണത്തിനു വേണ്ടി നടന്ന സമരത്തിൽ അസ്വസ്ഥതയുള്ളവരാണു ഗോപാൽദാസിന്റെ തിരോധാനത്തിനു പിന്നിലെന്നു പിതാവ് ഷംസീർ സിങ് ആരോപിച്ചു.
ജൂൺ 24 നാണു ഗോപാൽദാസ് നിരാഹാരം തുടങ്ങിയത്. നില വഷളായതിനെ തുടർന്ന് എയിംസിലേക്കു മാറ്റിയിരുന്നു. ഡിസംബർ നാലിനു ഡിസ്ചാർജ് ചെയ‌്തശേഷം ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ നിന്നാണു കാണാതായത്. മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഷംസീർ സിങ് എയിംസിനു മുമ്പിൽ പ്രതിഷേധിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നു ഡൽഹി പൊലീസിനോടും എയിംസിനോടും ഡൽഹി ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഗംഗാ ശുചീകരണത്തിനു വേണ്ടി ഉപവാസസമരം നടത്തിയിരുന്ന 2 സന്യാസികൾ നേരത്തെ മരിച്ചതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജി.ഡി. അഗർവാൾ എന്ന സ്വാമി ജ്ഞാൻ സ്വരൂപ്, സ്വാമി നിഗമാനന്ദ് എന്നിവരാണ് ഉപവാസത്തിനിടെ മരിച്ചത്.