ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ ഒപ്പ്, കയ്യക്ഷരം എന്നിവയുടെ മാതൃക എടുക്കാൻ അനുവദിക്കണമെന്ന സിബിഐയുടെ അപേക്ഷ പ്രത്യേക കോടതി അനുവദിച്ചു. മിഷേൽ 15 വരെ സിബിഐ കസ്റ്റഡിയിലാണ്. സിബിഐയുടെ കൈവശമുള്ള രേഖകളുമായി ഒത്തുനോക്കുന്നതിനാണിത്. ഇവ പരിശോധനയ്ക്ക് ഫൊറൻസിക് ലാബിലേക്ക് നേരിട്ട് അയയ്ക്കണമെന്നും മറ്റു തരത്തിൽ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നുമുള്ള മിഷേലിന്റെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു.
കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ അനുവദിക്കണമെന്ന മിഷേലിന്റെ അപേക്ഷയും കോടതി അനുവദിച്ചു. സ്പീക്കർ ഫോണിൽ ഇംഗ്ലിഷിൽ മാത്രം സംസാരിക്കാനാണ് അനുമതി. സിബിഐ എതിർത്തതിനെ തുടർന്ന് മാനേജർ, അർധസഹോദരൻ എന്നിവരുമായി ഫോണിൽ സംസാരിക്കുന്നത് കോടതി തടഞ്ഞു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല എന്ന് സിബിഐ ഇന്നലെയും കോടതിയിൽ പരാതിപ്പെട്ടു. ജാമ്യാപേക്ഷയിൽ പിന്നീട് വാദം കേൾക്കും.