ന്യൂഡൽഹി∙ തെലങ്കാനയിലെ തിരഞ്ഞെടുപ്പു ഫലത്തോടെ ദേശീയ രാഷ്ട്രീയത്തിൽ കെ. ചന്ദ്രശേഖര റാവുവിനു ‘മതിപ്പുവില’ ഉയർന്ന സാഹചര്യത്തിൽ മൂന്നാം മുന്നണിക്കുള്ള ചരടുവലികൾ സജീവമാകും. ഈ ജയം തെലങ്കാനയിൽ ഒതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നു കെസിആറിന്റെ മകൾ കെ. കവിത എംപി സൂചന നൽകുകയും ചെയ്തു.
ദേശീയതലത്തിൽ മൂന്നാം മുന്നണിക്കായി ടിആർഎസ് നടത്തുന്ന ഏതു നീക്കവും കൂടുതൽ ക്ഷീണിപ്പിക്കുക കോൺഗ്രസിനെയാകും. മുൻപു കെസിആർ ഈ ദിശയിൽ നീക്കം തുടങ്ങിയപ്പോൾ പിന്തുണ ലഭിച്ചതു പ്രധാനമായും ബംഗാൾ മുഖ്യമന്ത്രി മമതയിൽനിന്നായിരുന്നു.
രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നതിൽ നേരത്തെ മുതലെ അതൃപ്തിയുള്ള മമത ഇക്കാര്യത്തിൽ അയയ്‌വു വരുത്തിയതായും സൂചനകളുണ്ടായിരുന്നു.
അങ്ങനെയെങ്കിൽ ടിആർസിന്റെ നീക്കങ്ങൾക്കതു തിരിച്ചടിയാകുമെങ്കിലും ഇന്നലത്തെ വിജയത്തിന്റെ ആവേശത്തിൽ ചിത്രം വീണ്ടും മാറാനുള്ള സാധ്യത തള്ളാനാകില്ല.