ഷില്ലോങ്∙ മേഘാലയയിൽ കിഴക്കൻ ജെയ്ൻതിയ പർവതമേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ 13 പേരെ രക്ഷിക്കാൻ തീവ്രശ്രമം. ബുധനാഴ്ച രാത്രി നദി കരകവിഞ്ഞൊഴുകിയപ്പോൾ ഖനി ഇടിഞ്ഞുതകരുകയായിരുന്നു. 60 പേരടങ്ങിയ ദേശീയ ദുരന്ത പ്രതികരണ സേനയുടെ 2 സംഘവും 12 പേരടങ്ങിയ സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും രക്ഷാപ്രവർത്തനം തുടരുന്നു.
370 അടി ആഴമുള്ള ഖനിയിൽ പൊങ്ങിയ വെള്ളം വറ്റിച്ചുകളയാനുള്ള ശ്രമങ്ങളാണു തുടരുന്നത്. ബംഗ്ലദേശ് അതിർത്തിയോടു ചേർന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാസംവിധാനങ്ങളില്ലാത്തതുമാണ്. ‘എലിമടകൾ’ എന്നറിയപ്പെടുന്ന ഇത്തരം ഖനികളിൽ കുട്ടികൾ അടക്കമുള്ള തൊഴിലാളികൾ നൂറുകണക്കിനു അടി ആഴത്തിലേക്ക് മുളഏണി വച്ചിറങ്ങിയാണു കൽക്കരി ശേഖരിക്കുക.
2014 ൽ ഇത്തരം ഖനികളുടെ പ്രവർത്തനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണ്.