Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ നേതാക്കൾക്കു പ്രത്യേക വിമാനം; സത്യപ്രതിജ്ഞ ഐക്യത്തിനു വേദിയാക്കാൻ കോൺഗ്രസ്

Rahul Gandhi

ന്യൂഡൽഹി∙ ഭരണത്തിലേറിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തിപ്രകടനമാക്കാൻ കോൺഗ്രസ് നീക്കം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക വിമാനം വരെ വിട്ടുകൊടുക്കാൻ തയാറാണെന്നു കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. നാളെ നടക്കുന്ന 3 സത്യപ്രതിജ്ഞകളിലും പങ്കെടുക്കാൻ നേതാക്കൾക്ക് അവസരമൊരുക്കാൻ വ്യത്യസ്ത സമയങ്ങളിലായിരിക്കും ചടങ്ങുകൾ.

രാജസ്ഥാനിലേതു രാവിലെ 10നും മധ്യപ്രദേശിലേത് 2നും ഛത്തീസ്ഗഡിലേതു 4നും നടത്താനാണ് ആലോചനയെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നിലും പങ്കെടുക്കും.

രാഹുൽ സഞ്ചരിക്കുന്ന പ്രത്യേക വിമാനത്തിൽ പ്രതിപക്ഷ നേതാക്കൾക്കായി ആവശ്യമെങ്കിൽ സീറ്റ് ഒഴിച്ചിടും. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവെഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്പി നേതാവ് അഖിലേഷ് യാദവിനെ രാഹുൽ ക്ഷണിക്കും. മായാവതിയെ എത്തിക്കുന്നതിന്റെ ചുമതല യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനുമാണ്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ശരദ് പവാർ (എൻസിപി), സീതാറാം യച്ചൂരി (സിപിഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവർക്കും ക്ഷണമുണ്ട്. സോണിയ ഗാന്ധി മധ്യപ്രദേശിലെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തേക്കും.

ഐക്യമുറപ്പിക്കാൻ ഒറ്റ വാഹനം

രാജസ്ഥാനിൽ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടിനെയും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെയും തീരുമാനിച്ചതിനു പിന്നാലെ അവർ വഴിപിരിയാതിരിക്കാൻ കോൺഗ്രസ് പരീക്ഷിച്ചത് ‘ഒറ്റ വാഹന ഫോർമുല’!

ഡൽഹിയിൽ നിന്നു ജയ്പുരിലേക്കും തുടർന്ന് ഗവർണറെ കാണാനുമുള്ള യാത്രകളിൽ ഇരു നേതാക്കളെയും ഒരു വാഹനത്തിൽ ഒന്നിച്ചു കൊണ്ടുപോകണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ കർശനനിർദേശം. രണ്ടു വാഹനങ്ങളിൽ സഞ്ചരിച്ചാൽ എതിർപക്ഷ അനുകൂലികൾ നേതാക്കളെ തടഞ്ഞേക്കുമെന്നു ഭയന്നായിരുന്നു ഇത്.

എഐസിസി നിരീക്ഷകൻ കെ.സി. വേണുഗോപാലിനായിരുന്നു നേതാക്കളെ ഒന്നിച്ചു നിർത്താനുള്ള ചുമതല. അതുപ്രകാരം, വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു ജയ്പുരിലേക്കു പ്രത്യേക വിമാനത്തിൽ ഗെലോട്ടും സച്ചിനും വേണുഗോപാലും പറന്നു. അവിടെ നിന്ന് കാറിൽ ഒന്നിച്ചു പാർട്ടി ആസ്ഥാനത്തേക്ക്. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഇരുവരും അതേ വാഹനത്തിൽ ഗവർണറുടെ വസതിയിലേക്ക്. തുടർന്ന്, വേണുഗോപാലിനൊപ്പം തിരികെ ഡൽഹിയിലേക്കു പോകാൻ സച്ചിൻ താൽപര്യമറിയിച്ചു.

വിമാനത്താവളത്തിലേക്കും ഒന്നിച്ചു സഞ്ചരിച്ചു പരസ്പരം യാത്ര പറഞ്ഞ ശേഷമാണു ഗെലോട്ടിനെയും സച്ചിനെയും പാർട്ടി ‘രണ്ടു വഴിക്കു’ വിട്ടത്.

മണ്ഡലം തേടി കമൽനാഥ്

മധ്യപ്രദേശിലെ നിയുക്ത മുഖ്യമന്ത്രി കമൽനാഥ് നിയമസഭാംഗത്വം നേടുന്നതിനു ചിന്ത്‌വാഡ ജില്ലയിലെ മണ്ഡലങ്ങളിലൊന്നിൽ നിന്നു മത്സരിക്കും. നിലവിൽ ചിന്ത്‌വാഡയിൽ നിന്നുള്ള എംപിയായ അദ്ദേഹം, 6 മാസത്തിനുള്ളിൽ എംഎൽഎയാകണം. ജില്ലയിലെ സൊൻസർ മണ്ഡലത്തിൽ നിന്നാവും കമൽനാഥ് മത്സരിക്കുകയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം ഭൂരിപക്ഷത്തിൽ (20,742) ജയിച്ച മണ്ഡലത്തിലെ വോട്ടർ കൂടിയാണു കമൽനാഥ്. ജില്ലയിലുൾപ്പെടുന്ന ചൗരായ്, ചിന്ത്‌വാഡ മണ്ഡലങ്ങളും പരിഗണനയിലുണ്ട്. ജില്ലയിലെ മറ്റു മണ്ഡലങ്ങളായ അമർവാഡ, പരാസിയ, ജുന്നർദേവ്, പന്ഥുർന എന്നിവ സംവരണ മണ്ഡലങ്ങളായതിനാൽ, അവിടെ കമൽനാഥിനു മൽസരിക്കാനാവില്ല.