ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) വരുത്തിയ വിനകളെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കവേ, മറുവാദവുമായി ധനമന്ത്രാലയം. ജിഎസ്ടി നിലവിൽ വന്നശേഷം പ്രതിമാസം 320 രൂപയെങ്കിലും ഓരോ കുടുംബവും ലാഭിക്കുന്നുണ്ടെന്നാണു സർക്കാരിന്റെ ന്യായം. വീട്ടുസാധാനങ്ങൾ വാങ്ങുമ്പോൾ വരുന്ന നികുതിയിളവാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. വീട്ടുസാധനങ്ങൾക്കായി ശരാശരി 8,400 രൂപ ചെലവിടുന്ന കുടുംബത്തെ ആധാരമാക്കിയാണു 320 രൂപയുടെ ലാഭക്കണക്കു സർക്കാർ അവതരിപ്പിക്കുന്നത്.
പഞ്ചസാര, ഭക്ഷ്യഎണ്ണ, ചോക്ലേറ്റ്, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങി 10 ഉൽപന്നങ്ങളാണ് ഇതിൽ വരിക. നേരത്തെ, 8400 രൂപ മുടക്കി ഇതേ സാധാനങ്ങൾ വാങ്ങുമ്പോൾ 830 രൂപ നികുതി നൽകേണ്ടിയിരുന്നു. ജിഎസ്ടി വന്ന ശേഷം ഇതു 510 രൂപയായി കുറഞ്ഞുവെന്നാണു കേന്ദ്രസർക്കാർ കണക്കുകൾ ആധാരമാക്കി വാദിക്കുന്നത്. ഗോതമ്പും അരിയും നികുതിയിൽനിന്ന് ഒഴിവാക്കിയതാണു മറ്റൊരു നേട്ടമായി പറയുന്നത്.
നേരത്തേ 2.5 % വരെ ഇവയ്ക്കു നികുതി നൽകേണ്ടിയിരുന്നു. 6% നികുതി നൽകിയിരുന്ന പാലിന് 5 ശതമാനവും 21% നികുതി നൽകിയിരുന്ന പഞ്ചസാരയ്ക്കു 18 ശതമാനമായും കുറഞ്ഞു. 2017 ജൂലൈ ഒന്നിനാണു രാജ്യത്ത് ജിഎസ്ടി നിലവിൽ വന്നത്.കേന്ദ്ര–സംസ്ഥാന അടിസ്ഥാനത്തിലുണ്ടായിരുന്ന 17 വ്യത്യസ്ത നികുതികൾ ചേർത്താണ് ജിഎസ്ടിയാക്കിയത്.