ന്യൂഡൽഹി ∙ രാജസ്ഥാനിൽ സിപിഎം സ്ഥാനാർഥികൾ മൽസരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് എതിരെയാണു വോട്ടു ചെയ്തതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി (സിസി). സിപിഎം കാര്യമായി വോട്ടുപിടിച്ചതു ബിജെപിയെ സഹായിച്ചുവെന്ന വിമർശനമുണ്ടായിരുന്നു. സിപിഎമ്മിനു കാര്യമായ വേരോട്ടമുള്ള സ്ഥലങ്ങളിലാണു മൽസരിച്ചത്. ഇവിടെ വോട്ടുപിടിച്ചത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ടാവാം. മറ്റു സ്ഥലങ്ങളിൽ ബിജെപിക്കെതിരായാണു വോട്ടു ചെയ്തത് .
പാർട്ടി സാന്നിധ്യം ശക്തമായ രാജസ്ഥാനിൽ 2 സീറ്റ് നേടാനായത് ആശ്വാസകരമാണ്–സിസി വിലയിരുത്തി. സംസ്ഥാനങ്ങളിലെ വിലയിരുത്തലിനുശേഷം ജനുവരി അവസാനത്തോടെ നടക്കുന്ന പൊളിറ്റ് ബ്യൂറോയിൽ വിശദമായ ചർച്ചയുണ്ടാവും. പാർട്ടിക്കു നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കർഷക, തൊഴിലാളി സമരങ്ങൾ രാജ്യത്തു ബിജെപിക്കെതിരായ പൊതുഅന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സഹായിച്ചു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെത്തിയതടക്കമുള്ള രാഷ്ട്രീയനീക്കങ്ങളും നേട്ടമായെന്നു സിസി വിലയിരുത്തി.