കൊൽക്കത്ത ∙ ബംഗാളിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്നു തൃണമൂൽ കോൺഗ്രസ്. ബിജെപിക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്നും തിരഞ്ഞെടുപ്പിനു ശേഷം സഖ്യം സംബന്ധിച്ചു ചർച്ച നടത്താമെന്നും മുതിർന്ന നേതാവും ബംഗാൾ മന്ത്രിയുമായ സബ്രത മുഖർജി പറഞ്ഞു. ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ നടപടിയും കഴിഞ്ഞദിവസം തൃണമൂൽ തള്ളിയിരുന്നു. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃണമൂലിനെ സഖ്യത്തിനു ക്ഷണിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് അബ്ദുൽ മന്നാൻ പ്രതികരിച്ചു. 2001, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളും 2009 ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നേരിട്ട കോൺഗ്രസും തൃണമൂൽ കോൺഗ്രസും 2012 ൽ ആണ് വഴിപിരിഞ്ഞത്.