ബെംഗളൂരു∙ കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ രമേഷ് ജാർക്കിഹോളിയെയും ‘ചാഞ്ചാടുന്ന’ സ്വതന്ത്രൻ ആർ.ശങ്കറിനെയും ഒഴിവാക്കിയും ആറു പേരെ കൂടി ഉൾപ്പെടുത്തിയും കർണാടകയിൽ മന്ത്രിസഭാ വികസനം. കോൺഗ്രസ്– ജനതാദൾ (എസ്) സർക്കാരിൽ കോൺഗ്രസിന്റെ ആറു മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബിജെപിയുമായുള്ള സൗഹൃദവും കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾക്കു വഴിമരുന്നിട്ടതുമാണു ജാർക്കിഹോളിക്കു വിനയായത്.
കോൺഗ്രസിൽ ചേരാനുള്ള ക്ഷണത്തിനു വ്യക്തമായ മറുപടി നൽകാത്തതും ബിജെപി നേതാക്കളുമായി ബന്ധം തുടരുന്നതുമാണു കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി നേതാവ് ശങ്കറിനെ ഒഴിവാക്കാൻ കാരണം. അതേസമയം, രമേഷിന്റെ സഹോദരൻ എഐസിസി സെക്രട്ടറി സതീഷ് ജാർക്കിഹോളിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
എട്ടുമന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭയുടെ അംഗബലം 32 ആയി. ദളിന്റെ 2 മന്ത്രിസ്ഥാനങ്ങളാണ് ഇനി നികത്താനുള്ളത്.