Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് പ്രണയം തടഞ്ഞ അമ്മയെ മകൾ കുത്തിക്കൊന്നു

ചെന്നൈ∙ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാനുള്ള ശ്രമം തടഞ്ഞ അമ്മയെ പത്തൊൻപതുകാരി കുത്തിക്കൊന്നു.

ചെന്നൈ തിരുവള്ളുവർ സ്ട്രീറ്റിൽ താമസിക്കുന്ന രണ്ടാം വർഷം ബിരുദ വിദ്യാർഥിനിയായ  ദേവി  പ്രിയയാണ് അമ്മ ഭാനുമതിയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവിപ്രിയ ,കാമുകൻ വിവേക്, സുഹൃത്തുക്കളായ  വിഘ്നേഷ്, സതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  

മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന  ദേവി പ്രിയ ആറുമാസം മുൻപാണു വിവേകുമായി ഫെയ്സ്ബുക് സൗഹൃദത്തിലാകുന്നത്. സൗഹൃദം  പ്രണയമായി മാറിയെങ്കിലും ഇതുവരെ ഇവർ തമ്മിൽ കണ്ടിട്ടില്ല.

ബന്ധത്തെക്കുറിച്ചറിഞ്ഞ  മാതാപിതാക്കൾ ദേവിപ്രിയയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും വീടിനു പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കി. തുടർന്നു വിവേകിനെ ബന്ധപ്പെട്ട ദേവി ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കി. കുംഭകോണത്തു ഗാർമെന്റ് കടയിൽ ജോലി ചെയ്യുന്ന വിവേക്,  കാമുകിയെ അവിടെയെത്തിക്കുന്നതിനായി രണ്ടു സുഹൃത്തുക്കളെ ഏർപ്പാടാക്കി. 

വസ്ത്രങ്ങൾ ബാഗിൽ നിറയ്ക്കുന്നതു കണ്ടു സംശയം തോന്നിയ അമ്മ മകളെ തടയാൻ ശ്രമിച്ചു. ഇതിൽ കുപിതയായ ദേവിപ്രിയ അടുക്കളയിൽ നിന്നു കത്തിയെടുത്തു ഭാനുമതിയെ നെഞ്ചിൽ കുത്തുകയായിരുന്നു. ഈ സമയത്ത് വിവേകിന്റെ രണ്ടു സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. പരിഭ്രാന്തരായ ഇവർ  ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

related stories