ചെന്നൈ ∙ ചെന്നൈയിൽ നടന്ന അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതു 400 കി.മീ.അകലെ ആന്ധ്രയിലെ കർണൂലിൽ. ചെന്നൈ-തിരുപ്പതി ദേശീയ പാതയിലെ പാണ്ടൂരിൽ കാറിടിച്ച ബൈക്ക് യാത്രക്കാരൻ തിരുവള്ളൂർ സ്വദേശി സുധാകറിന്റെ (26) മൃതദേഹമാണ് അതുവഴിവന്ന ചരക്കു ലോറിയിലേക്കു വീണ് സംസ്ഥാനം കടന്നത്.
ബുധനാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ശക്തമായ ഇടിയിൽ സുധാകറിന്റെ വലതു കാൽ പൂർണമായി അറ്റു റോഡിൽ വീണു. ശരീരത്തിന്റെ ബാക്കി ഭാഗം ലോഡിറക്കി ആന്ധ്രയിലേക്കു മടങ്ങുകയായിരുന്ന ലോറിയിൽ ചെന്നു വീണു. ലോറിയിലുണ്ടായിരുന്നവർ ഇതു കണ്ടില്ല. അപകടത്തിനു ശേഷം നിർത്താതെ ഓടിച്ചുപോയ കാർ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് നാട്ടുകാർ റോഡ് ഉപരോധം നടത്തുന്നതിനിടെയാണ് ആന്ധ്ര പൊലീസിന്റെ അറിയിപ്പെത്തിയത്.