ന്യൂഡൽഹി ∙ മേഘാലയയിൽ വെള്ളം കയറിയ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് നാവിക സേന 5 വിദൂരനിയന്ത്രിത പേടകങ്ങൾ (ആർഒവി) ഉപയോഗിച്ച് തിരച്ചിൽ തുടരുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഡിസംബർ 13ന് ഉണ്ടായ അപകടത്തെ തുടർന്ന് ഇതുവരെ ഒരു കോടി ലീറ്റർ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും സമീപത്തെ നദിയിൽ നിന്ന് വെള്ളം വീണ്ടും കയറുന്നതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായും ബോധിപ്പിച്ചു.
രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. വെള്ളത്തിനടിയിലെ ചിത്രങ്ങൾ പകർത്താനും എന്തെങ്കിലും കണ്ടാൽ പുറത്തെടുക്കാനും വയർലസ് വഴി നിയന്ത്രിക്കുന്ന ആർഒവിക്കു കഴിയുമെന്നും ചിത്രങ്ങൾ മുങ്ങൽ വിദഗ്ധർക്ക് ഏറെ സഹായകരമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
‘രക്ഷാപ്രവർത്തനം തുടരുക, അദ്ഭുതങ്ങൾ സംഭവിക്കാം’– ബെഞ്ച് അഭിപ്രായപ്പെട്ടു.