ദുബായ്∙ ജനാരവങ്ങളിലേക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈവീശി നടന്നുകയറി. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓരോ വാക്കിനും കാതടപ്പിക്കുന്ന കരഘോഷം മറുവാക്കായി. സഹിഷ്ണുതയുടെയും ഇന്ത്യയുടെ വളർച്ചയുടെയും സ്വപ്നങ്ങൾ പങ്കുവച്ചുള്ള രാഹുലിന്റെ പ്രസംഗം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളമായി. ഇന്ത്യയുടെ ചെറുപതിപ്പായിരുന്ന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ ഹൃദയം കൊണ്ടും ക്ഷോഭിക്കുന്ന വാക്കുകൾ കൊണ്ടും അദ്ദേഹം കീഴടക്കി.
‘‘ബഹുസ്വരതയുടെ ചരടിൽ ഒന്നിച്ചുനിന്നവരാണു നാം. ഇപ്പോൾ പക്ഷേ നാട് വിഭജിക്കപ്പെട്ടിരിക്കുന്നു – ജാതിയുടെ, മതത്തിന്റെ, ആശയത്തിന്റെ പേരിൽ. സഹിഷ്ണുതയില്ലാത്ത സമൂഹമായി നാം മാറുന്നു. ചിലർ പറയുന്നു കോൺഗ്രസ് മുക്ത ഭാരതമാണ് വേണ്ടതെന്ന്. എന്നാൽ, എന്റെ സ്വപ്നത്തിലെ ഇന്ത്യ ബിജെപി മുക്തമല്ല. ഒന്നിനെയും ഇല്ലാതാക്കുന്നതല്ല എന്റെ സ്വപ്നം.’’ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളത്തിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ.