ബെംഗളൂരു∙ കർണാടകയിലെ മൂന്നു കോൺഗ്രസ് എംഎൽഎമാരെ ബിജെപി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് - ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ശ്രമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഹോട്ടലിൽ ബിജെപി നേതാക്കളുടെ കൂടെയാണ് ഇവരെന്നും ശിവകുമാർ ആരോപിച്ചു.
പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി, ബെള്ളാരിയിലെ എംഎൽഎമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവർ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ ആരോപണം.
മകര സംക്രാന്തിക്കുശേഷം വിപ്ലവം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് കാണാം. കൂറുമാറ്റനിരോധന നിയമം നിലവിലുള്ളതിനാൽ ഈ നീക്കം എളുപ്പമാകില്ല. എന്നാൽ നിങ്ങളെന്തിനാണ് ശ്രമിക്കുന്നതെന്ന് അറിയാമെന്നും ബിജെപിയെ ചൂണ്ടി ശിവകുമാർ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.