ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയുടെ പേരിൽ കേന്ദ്രത്തിനെതിരെ ആരോപണമുന്നയിച്ചു കോൺഗ്രസ്. ഇന്ത്യ ചെലവഴിച്ചതിനെക്കാൾ പകുതി വിലയ്ക്ക് ഡാസോ ഏവിയേഷനിൽ നിന്ന് 28 റഫാൽ വിമാനങ്ങൾ ഫ്രഞ്ച് സർക്കാർ വാങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ട് കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡിന്റെ ഓൺലൈൻ എഡിഷനാണു വിവാദത്തിനു തിരികൊളുത്തിയത്. 59,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
ഇന്ത്യ ചെലവഴിക്കുന്നതിന്റെ പകുതി തുക മാത്രമാണു ഫ്രഞ്ച് സർക്കാർ ഒരു വിമാനത്തിനു മുടക്കുന്നതെന്നു റിപ്പോർട്ട് അവകാശപ്പെട്ടു. ഇത് ഏറ്റുപിടിച്ചു കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങിയതോടെ വിവാദം കനത്തു. ഉയർന്ന വിലയ്ക്കാണ് ഇന്ത്യ റഫാൽ വിമാനങ്ങൾ വാങ്ങുന്നതെന്ന ആരോപണം ആവർത്തിച്ച കോൺഗ്രസ് മാധ്യമ റിപ്പോർട്ട് ഉയർത്തിക്കാട്ടി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
എന്നാൽ, റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും പുതിയ വിമാനങ്ങൾ വാങ്ങാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സെഗ്‌ലർ വ്യക്തമാക്കി. റഫാലിന്റെ എഫ് 4 വിഭാഗത്തിലുള്ള വിമാനങ്ങൾ വികസിപ്പിക്കുന്നതിനു ചെലവഴിക്കുന്ന തുകയാണിതെന്നും ഇതിനുള്ള കരാർ മുൻപ് ഒപ്പിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.